ന്യൂഡൽഹി: വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്.
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എംപിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിത്.
ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനന്ത്രി വ്യക്തമാക്കി.
ബില്ലിനെ രാഷ്ട്രീയത്തിന്റെ അളവുകോൽവച്ച് കാണരുത്. ഇത് ദേശീയ താൽപര്യം മുൻനിർത്തിയുള്ള തീരുമാനമാണ്. തനിക്ക് ബില്ലിന്റെ ക്രെഡിറ്റ് വേണ്ട. ബിൽ പാസാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.